Thursday, 30 August 2018

My Dream Journeys (PART I)

മൂർഖന്റെ ഫണത്തിന് സാമ്യം.  

മാങ്കുളം ക്യാമ്പിൽ ഒപ്പം കൂടിയവർ

My exhibited Photo 

      "My journeys ... in many places" 
           ഡിജിറ്റൽ ക്യാമറ ഉണ്ടായിരുന്നപ്പോഴും, DSLR ക്യാമറ വാങ്ങിയപ്പോഴും ആദ്യം ഞാൻ പോയത് തേക്കടിയ്ക്ക് തന്നെ.. കാടിന്റെ അറിവും, സത്യവും ഒന്നും വശമില്ലാതിരുന്ന എനിക്ക് അന്ന് കൂട്ടായത് സുജിത് എന്ന ചെറുപ്പക്കാരൻ ആയിരുന്നു.. നേച്ചർ വാക്ക് എന്ന വനംവകുപ്പ് നടത്തുന്ന പരിപാടിയിൽ ഞങ്ങൾ കാടിനെ സ്പർശിച്ചപ്പോൾ, ഒരു തുടക്കക്കാരൻ എന്ന നിലയിൽ എന്നെ പരീക്ഷിച്ചത് അട്ടകൾ ആയിരുന്നു.. പിന്നീട് മുന്നോട്ട് നടന്നപ്പോൾ പല പല വിചിത്ര ശബ്ദങ്ങൾ ഞാൻ കേൾക്കുന്നുണ്ടായിരുന്നു.. തുടലി മുള്ളുകൾ ഒരു വശത്ത് വേലി കെട്ടി, മുഖം മറയ്ക്കുന്ന ചിലന്തി വലകൾ വേറൊരു വശത്ത്.. പിന്നിട്ട വഴികളിൽ ഉടനീളം അട്ടകൾ രക്തം കുടിച്ച് പിൻവാങ്ങി.. ഞങ്ങളുടെ കാലടി ശബ്ദം കേട്ട മാത്രയിൽ ഒരു കേഴ ഉച്ചത്തിൽ ഒച്ച വെച്ച് കുതറിയോടി... മുകളിൽ എവിടെയോ വേഴാമ്പൽ ചിറകടിച്ച് പറക്കുന്നുണ്ടെന്ന് സുജിത്ത് പറഞ്ഞു... ഇതൊക്കെ ഒരു പുതിയ അനുഭവം ആകയാൽ എനിക്ക് വളരെ ആശ്ചര്യം തോന്നിയ നിമിഷങ്ങൾ ആയിരുന്നു.. ഓരോ കാലടിയും ശ്രദ്ധയോടെ തന്നെ വെച്ച് നീങ്ങി..കരിയില ശബ്ദം കേൾക്കുന്ന മാത്രയിൽ ദൂരെ നിന്നും പലതും ഓടി മറയുന്ന ഒച്ചകൾ കേൾക്കാം.. ഒരു പക്ഷേ മ്ലാവും, മാനും ഒക്കെ ആകാം എന്ന് സുജിത്ത് എനിക്ക് പറഞ്ഞു തന്നു.. 3 മണിക്കൂർ എന്നത് ശരവേഗത്തിൽ പോയത് ഞാൻ അറിഞ്ഞതേയില്ല..
കരടികൾ താണ്ടിയ പാതകൾ മായാതെ ചെളിയിൽ പൂണ്ടതായി കണ്ടു. വലിയ ഒരു മരം അതിന്റെ പഴയ പ്രതാപം ശമിച്ച് മണ്ണോട് ചേരാൻ കിടക്കുന്നു. കടുവ അവന്റെ നഖത്തിന്റെ മൂർച്ഛ അളന്ന് നോക്കിയതും ഒരു മരത്തിൽ കണ്ടു. മൂർഖന്റെ ഫണത്തിനെ അനുസ്മരിപ്പിക്കുന്ന ഒരു മരവും അവിടെ പിടി തന്നു. ദൂരെ ഞങ്ങളെ വീക്ഷിക്കുന്ന കാട്ടുപോത്തിൻകൂട്ടം കാണുകയുണ്ടായി.. കാടിനുള്ളിൽ എവിടെയോ മരങ്ങൾ നുറുങ്ങുന്ന ശബ്ദം ഉച്ചത്തിൽ കേട്ടു.. കേട്ടതും കണ്ടതും പുതുമയായ ഞങ്ങൾ തിരികെ പോരാൻ തുടങ്ങി.കാട് എന്ന ഒരു പുതിയ അറിവ് അന്ന് എനിക്ക് മുൻപിൽ ചെറിയ ഒരു വാതായനം തുറന്നിട്ടു.. ക്യാമറ അധികം ഒന്നും ഉപയോഗിച്ചില്ല.. പക്ഷേ അന്ന് പോയപ്പോൾ ലഭിച്ച ഒരു ചിത്രം ആണ് ഡർബാർ ഹാളിൽ 2017 ൽ നടത്തിയ അന്താരാഷ്ട്ര ചിത്രപ്രദർശനത്തിൽ ഒരു ഭാഗമായത്.. ഒരു ഉണങ്ങിയ മരത്തിന്റെ വേരിൽ ആരോ എടുത്ത് വെച്ച കാട്ടുപോത്തിന്റെ തലയോട്ടി അതായിരുന്നു ആ ചിത്രം... കാട് എന്നത് പലതരം അത്ഭുതങ്ങൾ നമുക്ക് നൽകും എന്നത് അന്ന് ഞാൻ പഠിച്ചു.. പോരുന്ന വഴികളിൽ മലയണ്ണാനുകൾ ഞങ്ങളെ തുരത്തിയോടിക്കും വിധം ഒച്ച വെച്ചുകൊണ്ടിരുന്നു.. നമ്മുടെ കണ്ണുകൾക്ക് പിടി നൽകാതെ പലതും അവിടെ മൂകമായി ഇരിപ്പുണ്ടാകും... പിന്നീട് അങ്ങോട്ട് മുതൽ ഞാൻ പല യാത്രകളും നടത്തുകയുണ്ടായി.. അതാണ് കാട് എന്ന ഒരു അത്ഭുതം. ഒരു തവണ നമ്മൾ അതിൽ തൊട്ടാൽ അദൃശ്യമായ ഒരു ശക്തി നമ്മളെ അതിലേക്ക് അടുപ്പിക്കും.. കാടറിവ് പകർന്ന് കൂടെ കൂടിയ സുജിത്തിന് നന്ദി...
                   ഫേസ്ബുക്ക് എന്ന മാദ്ധ്യമം വഴിയാണ് ഞാൻ തൃശ്ശൂർ ഫോട്ടോമ്യൂസ്സിനെ കുറിച്ച് അറിയുന്നത്. അവർ നടത്തുന്ന ക്യാമ്പുകളേക്കുറിച്ച് ഞാൻ അറിഞ്ഞത് സീമാജി(Seema Suresh - Wild life photographer)യുടെ ഒരു പോസ്റ്റ് വഴിയാണ്. ചിമ്മിനി ക്യാമ്പിൽ പങ്കെടുക്കാൻ വിളിച്ച എനിക്ക് മറുപടി അനുകൂലമായിരുന്നില്ല. പിന്നീട് അവർ നടത്തിയ മാങ്കുളം ക്യാമ്പിൽ ആണ് എനിക്ക് പങ്കെടുക്കാൻ സാധിച്ചത്.. നേര്യമംഗലം വിട്ടാൽ പിന്നെ ഇടുങ്ങിയ പാതകളും ഒപ്പം അപകടം പതിയിരിക്കുന്ന കൊടുംവളവുകളും..നേരം വെളുക്കുന്നതും കാത്ത് മരങ്ങളിലും, മറ്റും ഇരുന്നുറങ്ങുന്ന കുരങ്ങൻ കൂട്ടങ്ങളെ വഴിയിൽ ഉടനീളം കാണാം. അടിമാലിയിൽ ക്യാമ്പിലെ അംഗങ്ങൾ എത്തിയിരുന്നു.. ഫേസ്ബുക്ക് വഴി മാത്രം പരിചയമുള്ളവരും, അല്ലാത്തവരും കൂട്ടിനുണ്ട്. ഞങ്ങൾ മാങ്കുളത്തേക്ക് പുറപ്പെട്ടു.. കൂറ്റൻ പാറകൾ ഇരുവശങ്ങളിലുമായി അതിര് തീർക്കുന്ന വഴികൾ.. അതിന് മുകളിൽ ദൂരെയായി പാലരുവികൾ ഒഴുകിയിറങ്ങുന്നു.. വണ്ടി ടാർ റോഡ് വിട്ട് മണ്ണിട്ട റോഡിലൂടെ കുറേ ദൂരം.. എവിടെയും പൊട്ടിപ്പൊളിഞ്ഞ വഴികൾ.. അതൊക്കെ പിന്നിട്ട് ഞങ്ങൾ റിസോര്‍ട്ടിൽ എത്തി..
........                          (തുടരും)
                       ഉമേഷ് കേശവൻ നമ്പൂതിരി. 

No comments:

Post a Comment

Travelogue With Clickz

"എന്റെ ക്യാമറ അനുഭവങ്ങള്‍"

കേവലം ഒരു പൂജാരിയായ എനിക്ക് അപ്രാപ്യമായ മേഖലയായിരുന്നു ഫോട്ടോഗ്രാഫി..ഇതിലേക്ക് എത്തിയ/എത്തിച്ച കുറിപ്പുകള്‍... എന്റെ അളിയന്റെ കൊഡാക് ഫിലിം ക...